Monday, May 19, 2008

മൂന്ന്, എന്റിറ്റി, ഫോണ്‍


മൂന്ന് എന്നാലെന്ത്?
==========

ഹോളോഫ്രേസിങ്ങില്‍ നിന്ന് ടെലെഗ്രാഫിക്ക് കോണ്വര്‍സേഷനിലോട്ട് ദത്തവചനങ്ങള്‍ അപ്പ് ഗ്രേഡ് ചെയ്യിക്കാന്‍ ഒരു ശ്രമത്തിലാണ്‌ ഇപ്പോള്‍.
(മൂന്നു സ്റ്റേജ് ആയാണ്‌ സാധാരണ കുട്ടികള്‍ സംഭാഷണം പഠിക്കുന്നത്

എനിക്ക് ഭഷണം എടുത്തു തരൂ എന്നത്
ഹോളോ ഫ്രേസിങ്ങ് കാലത്ത് "പാപ്പം" എന്നേ കാണൂ
ടെലെഗ്രാഫിക്ക് കാലത്ത് "അമ്മാ, പാപ്പം" എന്നും "പാപ്പം തരൂ" എന്നും ഒക്കെ ആകും
നോര്‍മല്‍ സംഭാഷണം തുടങ്ങുമ്പോള്‍ "അമ്മ എനിക്ക് പാപ്പം എടുത്തു തരൂ" എന്നാകണം )

ദത്തന്‍ ഇപ്പോഴും ഒറ്റവാക്കില്‍ തൃപ്തനാണ്‌. വാക്കുകള്‍ ഒരു ചെയിന്‍ ആണെന്ന് മനസ്സിലാവാന്‍ അവന്‌ ഒന്നുമുതല്‍ ആറുവരെ അക്കങ്ങള്‍ ചൊല്ലിക്കൊടുത്തു. എണ്ണം എന്താണെന്ന് അവനു മനസ്സിലാവാറായില്ലെങ്കിലും വാക്കുകള്‍ സീരീസ് ആണെന്ന് മനസ്സിലായി.

ഇന്നലെ വഴിയില്‍ നടക്കുമ്പോള്‍ ദതന്‍ സ്പോട്ട് ലൈറ്റ് ഒക്കെ ഇട്ട് ഒരു ഈന്ത കണ്ടുപിടിച്ചു.
(കൈ ചൂണ്ടി) "ങേ?"
"മരം"
"അല്ല" (അല്ല എന്നാല്‍ തെറ്റെന്ന് അര്‍ത്ഥമില്ല, പ്രതീക്ഷിച്ച ഉത്തരം അല്ലെന്ന് മാത്രം)
"ട്രീ"
"ങാ. ട്രീ, പോര്‍, ഫൈ, സിക്ക്സ്!"


സെപ്പറേറ്റ് എന്റിറ്റി
===========

അടുത്തസമയം വരെ ദത്തന്‍ വിദ്യയുടെയും എന്റെയും ഭാഗമാണെന്ന് കരുതിയിരുന്നു. സെപ്പറേഷന്‍ ആങ്‌സൈറ്റി തുടങ്ങി ചില്ലറ പ്രശ്നങ്ങളാണെങ്കിലും അതൊരു രസമാണ്‌. ഈയിടെ അവന്‍ ദത്തനാണെന്ന് മനസ്സിലായി. അതോടെ സ്വഭാവവും മാറി. ഒറ്റയ്ക്കിരിക്കാന്‍ പ്രശ്നമില്ല, ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പ്രശ്നമില്ല. ഓരോന്ന് സ്വന്തമാക്കണമെന്ന തോന്നലും വന്നു തുടങ്ങി.

എന്തെങ്കിലും ഇഷ്ടമുള്ളത് കണ്ടാല്‍ അത് ചൂണ്ടി "ദത്തനാ" എന്ന് പറഞ്ഞു കളയും. അത് എന്റേതാണ്‌ എന്ന അര്‍ത്ഥത്തില്‍.


എന്തൊരാശ്വാസം!
==========

കായിക്കര മുതലാളിയെപ്പറ്റി ഒരു (നുണ)കഥയുണ്ട്. മൊതലാളി ബിസിനസ്സൊക്കെ പുരോഗമിച്ചപ്പോള്‍ ഓഫീസില്‍ ഫോണ്‍ വാങ്ങി. അന്നൊക്കെ ധനികര്‍ക്ക് മാത്രമേ ഫോണുള്ളു നാട്ടില്‍.

രാവിലേ മുതലാളിയുടെ സ്റ്റാഫ് ഒക്കെ ഓഫീസില്‍ വരുന്നു, ഫോണ്‍ എടുത്ത് അവിടെയും ഇവിടെയും വിളിക്കുന്നു, കാര്യങ്ങള്‍ നടത്തുന്നു. പാവം മുതലാളിക്ക് ഫോണ്‍ ചെയ്യാന്‍ മാത്രം ആരുമില്ല. സഹി കെട്ട് അങ്ങേര്‍ ഒരു ദിവസം എഴുന്നേറ്റു. "ഞമ്മ ഒന്ന് ഫോണ്‍ ചെയ്യട്ട്" സ്റ്റാഫൊക്കെ ബഹുമാനപൂര്വ്വം മാറി നിന്നു.

മുതലാളി ഫോണ്‍ എടുത്തു ഐശ്വര്യമുള്ള ഒരു നമ്പര്‍ അങ്ങ് കറക്കി, നൂറ്‌.
മറ്റേത്തലയ്ക്കല്‍ ഒരേമാന്‍ ഫോണ്‍ എടുത്തു
"ആരാ?"
"ഞമ്മ"
"എന്നാ?"
"ചുമ്മാ!"
ഫോണ്‍ വച്ചു. എന്തൊരാശ്വാസം.

ദത്തനും ഒന്ന് ഫോണ്‍ ചെയ്യണം, ഒരേ വാശി. ടോയ് ഫോണൊന്നും പോരാ. നാട്ടിലെ നമ്പര്‍ വിളിച്ച് അവനു കൊടുത്തു.
"ഹലോ?"
"ങ്ങാ. "
"ദത്തനാ"
"കട്ട്".
വച്ചു. എന്തൊരാശ്വാസം!


വിളി കേള്‍പ്പിക്കും
==========

"അമ്മാ"
അമ്മ ഒരു മൈന്‍ഡുമില്ല.
"അമ്മാ!" ങേ ഹേ.
ദത്തന്റെ സ്വഭാവം മാറിയല്ലോ. അച്ഛന്‍ നില്‍ക്കുന്നതുപോലെ ഷെല്‍ഫിലോട്ട് ചാരി നിന്ന് ഒറ്റ വിളി
"എടോ!"
ഹല്ല പിന്നെ.