Saturday, June 13, 2009

തനിയാവര്‍ത്തനം

ദത്തനും ഞങ്ങളും ലുലു സെന്ററില്‍ സാധനങ്ങള്‍ വാങ്ങുകയാണ്‌. ഞാന്‍ ഒരു പാക്കറ്റ് ബണ്‍ എടുത്തു.
"ബ്രെഡ് എടുത്തോ മോനേ?"
"ബ്രഡ് അല്ല ദത്താ, ബണ്‍"
ദത്തന്‍ ഒരു പാക്കറ്റ് കൂടി എടുത്ത് എന്റെ കയ്യില്‍ തന്നു.
"ദാ, ടൂ."

അഞ്ചെട്ടു മാസം മുന്നേ "ട്രീ, ഫോര്‍, ഫൈ" എന്ന് മരങ്ങള്‍ എണ്ണിയതിന്റെ ആവര്‍ത്തനം.

ശരിയായ പ്രയോഗം

ചില വാക്കുകള്‍ നമ്മള്‍ പ്രയോഗിക്കുന്നത് അത്ര ശരിയല്ല. ദത്തന്‍ അത് പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്.
വീട്ടില്‍ നമ്മള്‍ കസേരയില്‍ ഇരിക്കും. പക്ഷേ കാറില്‍ എന്തിനാ ഒരു സീറ്റ് പ്രയോഗം? വണ്ടിയിലെ ദത്തന്റെ ബേബി സീറ്റിനെ അവന്‍ "ദത്തന്റെ കസേര" എന്നാണ്‌ വിളിക്കുക.

ഞങ്ങള്‍ രാത്രി കുറച്ചു നടക്കാന്‍ ഇറങ്ങിയതാണ്‌. ദത്തനു തിരിച്ചു കയറണ്ടാ. ഞാന്‍ നയം പ്രയോഗിച്ചു
"രാത്രി ആയി മോനേ, എല്ലാവരും പോയി. ദാ ആ അങ്കിളിനെ കണ്ടോ? അങ്കിള്‍ വീട്ടില്‍ പോകുകയാ, നമുക്കും പോകാം"
ദത്തന്‍ മൊത്തത്തില്‍ പരിസരം വീക്ഷിച്ചു. സംഗതി ശരിയാണ്‌ എല്ലാവരും പോകുന്നു. അവന്‍ മേലേക്ക് നോക്കി
"അച്ഛാ വിമാനം പറന്ന് പോയി മോനേ. " (പോകുന്നു ആണ്‌ പോയി)
"ആണോ?"
"വിമാനം പറന്നു കൂട്ടില്‍ പോയി മോനേ"
അതല്ലേ നല്ല പ്രയോഗം. എന്തു താവളം, വിമാനക്കൂട്.

കലാസ്വാദനം

നമുക്ക് ആര്‍ട്ട് വര്‍ക്ക് ആസ്വദിക്കാന്‍ വല്യ പാടാ. ഒരു ഫോട്ടോ ഗാലറി അങ്ങനെ കണ്ടുപോകുകയാണ്‌ ഞാനും ദത്തനും. പീക്കോക്ക് ഉണ്ട്, കൂക്കഡൈല്‍ ഉണ്ട്, ഷീപ്പ് ഉണ്ട്, ഗില ഒണ്ട്. ഇതൊക്കെ ഞങ്ങക്ക് രണ്ടാള്‍ക്കും മനസ്സിലായി.

അപ്പോ ദേ വരുന്നു ഒരെണ്ണം. ഒരു സ്ത്രീയുടെ ചിത്രം. മുറിക്കുള്ളിലെ ഇരുട്ടില്‍ നിന്നും ജന്നലിനു പുറത്തെ വെളിച്ചത്തിലേക്ക് നോക്കി നില്‍ക്കുന്നു. ഇതെന്താ സംഗതി? പ്രതീക്ഷ? ഏയ്- അവരുടെ മുഖത്ത് ഒരു തരം നിരാശയാണ്‌. അന്ധകാരത്തിന്റെ കൂരിരുളില്‍ നിന്നും വെളിച്ചത്തിന്റെ വെട്ടത്തിലേക്ക് നിരാശയോടെ നോക്കുന്ന ഒരുത്തി? ഇനി വെളിച്ചം ദുഖ:മാണുണ്ണീ ടൈപ്പ് വല്ലതും ആണോ? അവര്‍ കൈ ജന്നലില്‍ പിടിച്ചിരിക്കുകയാണ്‌- ഇരുട്ടിന്റെ തടവറ തകര്‍ത്ത് വെളിച്ചത്തിലേക്ക് പോകാന്‍ കഴിയാത്ത സങ്കടം ആണോ?

ഞാന്‍ സ്റ്റാളിയത് കണ്ട് ദത്തന്‍ ചോദിച്ചു
"എന്താ മോനേ?"
ഇവനോട് ചോദിച്ചു നോക്കാം, ചിലപ്പോ കറക്റ്റ് റിവ്യൂ കിട്ടും.
"ഈ ഫോട്ടോ എന്താ ദത്താ?"

ദത്തന്‍ മൊത്തത്തില്‍ പടം ഒന്നോടിച്ചു നോക്കി.
"ഇതോ? ഈ ആന്റിയുടെ വീട്ടില്‍ കറണ്ട് പോയതാ മോനേ."

അതായിരുന്നോ? ഞാന്‍ വെറുതേ ഇരുട്ടില്‍ തപ്പി.

Sunday, May 24, 2009

ദത്തനും ജങ്ക് ഭക്ഷണങ്ങളും

അശ്വദ്ധാ-അരിമാവ്
ദത്തനെ ജങ്കൊന്നും കൊടുക്കാതെ സൂക്ഷിക്കുകയായിരുന്നു അടുത്തിടവരെ. അവന്‍ സ്കൂളിലോ മറ്റോ പോകുന്നതോടെ ഇതെല്ലാം കഴിച്ചു തുടങ്ങുമെന്ന് അറിയാഞ്ഞിട്ടല്ല, പോകും വരെ അങ്ങനെ പോകട്ടേന്നു വച്ചു. ഈയിടെ കടയില്‍ പോയപ്പോള്‍ ദത്തന്‍ ഒരു കാഴ്ച കണ്ടു- കുട്ടികള്‍ ബാസ്കിന്‍ റോബിന്‍സില്‍ നിരന്നു നിന്ന് ഐസ് ക്രീം കഴിക്കുന്നു. ഇദ്ദേഹം ഒരു രംഗവീക്ഷണം നടത്തി.

"അച്ച, ചേട്ട ദാ തൈരു കഴിക്കുന്നു"
ഞാന്‍ അത്ര പ്രതികരിച്ചില്ല. തിരിച്ചു വീട്ടില്‍ വന്നു.
"എനിക്കു തൈരു വേണം."
മിണ്ടാതെ ഒരു ബൗളില്‍ തൈരൊഴിച്ച് സ്പൂണുമിട്ട് കൊടുത്തു. പാവം.

അഡിക്ഷന്‍
ഇടയ്ക്ക് കുറച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോല്‍ മാക്‌ഡൊണാള്‍ഡില്‍ നിന്നും ബര്‍ഗര്‍ വാങ്ങിത്തിന്നു. ദത്തന്‌ പാറ്റി ഒഴവാക്കി ബണ്‍ മാത്മേ കൊടുത്തുള്ളു.
"ഇഷ്ടമായോ മോനേ." എന്ന് അഭിപ്രായവും പാസ്സാക്കി ദത്തന്‍ മുഴുവന്‍ കഴിച്ചു.
(ചോദ്യം ഉത്തരം എന്ന വേര്‍തിരിവ് ദത്തനില്ല. ചോദ്യം തന്നെ ഉത്തരവും. മോനേ എന്നത് സ്നേഹം കൂടിയാല്‍ ആരെയും വിളിക്കുന്നതാണ്‌. 'അമ്മൂമ്മേ, സുഖമാണോ മോനേ' എന്നൊക്കെ ഫോണ്‍ ചെയ്തു ചോദിക്കാറുണ്ട്)

മറ്റൊരു വഴിക്കു പോയപ്പോഴല്ലേ, അവിടെയും മാക്ഡിയുടെ മഞ്ഞ ന.
"അച്ചാ, പാപ്പം വേണം മോനേ."
"എന്തു പാപ്പം വേണം?"
"ബ്രെഡും സാമ്പാറും."
"ങേ?"
കടയിലെ ഒരു ബര്‍ഗറിന്റെ പടം ചൂണ്ടിക്കാട്ടി
"ഈ ബ്രഡും സാമ്പാറും വേണം"
ബണ്ണും മയൊണൈസും കെച്ചപ്പും ഒക്കെയാണ്‌ ബ്രഡും സാമ്പാറും. ഹും.

Sunday, March 22, 2009

എന്താ ഒരു കുറവ്?


ഇതെന്താ സജിത്ത് അങ്കിളിനു മാത്രമേ വശം ചെരിഞ്ഞു പോസു ചെ‌യ്യാന്‍ പാടുള്ളോ? ഷംസ് അങ്കിളിനു മാത്രമേ ലൈറ്റും ഷേഡും വച്ച് പടം എടുക്കാനും പാടുള്ളോ?

സൈഡ് പോസില്‍ ഞാന്‍. ക്യാമറയ്ക്കു പിറകില്‍ അച്ഛ. എന്താ പ്രശ്നം?

Sunday, January 11, 2009

നെറ്റ് ഇഫക്റ്റ്

ദത്തന്റെ അച്ഛനു പാരഡികള്‍ ഒരു വീക്നെസ്സ് ആണ്‌. അച്ഛന്‍ പാടുന്ന പാട്ടല്ലേ ദത്തനും വേണ്ടൂ.
ഒരു കുരുക്കുപിടിച്ച പണി വന്നു ചുറ്റിയപ്പോള്‍ അച്ഛന്‍ പാടി
"ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍
ചിന്താഭാരം ചിന്താഭാരം.."
"മൂങ്ങ ചാടി." ദത്തന്‍ പൂരിപ്പിച്ചു.
ഞാന്‍ ഈ പാട്ട് വീട്ടില്‍ എത്ര തവണ പാടിയിട്ടുണ്ടാകും എന്ന് ഏകദേശം ഒരു രൂപം കിട്ടി.

സ്വന്തം കണ്ണിലെ കൊളിയും അന്യന്റെ കണ്ണിലെ കരടും

ദത്തന്റെ പ്രായത്തില്‍ അടുത്ത വീട്ടില്‍ ഒരു സ്റ്റെഫി ഉണ്ട്. അവളും ഇടയ്ക്കൊക്കെ വാശിപിടിച്ചു കരയും. ദത്തന്‍ ഓടിപ്പോയി അവരുടെ വീടിന്റെ കതകില്‍ മുട്ടിയിട്ട്
"സ്റ്റെഫീ കരയണ്ടാ." എന്നു വിളിച്ചു പറയും. ദത്തന്‍ പറഞ്ഞാല്‍ പിന്നെ സ്റ്റെഫിക്ക് അപ്പീലില്ല.
ഇന്നലെ ഞാന്‍ വന്നു കയറിയപ്പോള്‍ ദത്തനു പുറത്തു പോകണം.
"കാറില്‍ പാം, കാറി പാം"
"കാറണ്ട, അച്ച ചോറുണ്ണട്ടെ മോനെ."
അവന്‍ പറഞ്ഞു പറഞ്ഞ് നിലവിളിയായി, ഈയിടെ ഭയങ്കര വാശി തുടങ്ങിയിട്ടുണ്ട്. ഞാന്‍ മൈന്‍ഡ് ചെയ്തില്ല. കുട്ടികള്‍ വാശിപിടിച്ചാല്‍- ഇഗ്നോര്‍.
അപ്പോഴാണ്‌ അടുത്ത വീട്ടില്‍ സ്റ്റെഫിയുടെ കരച്ചില്‍ ഉയര്‍ന്നത്.
ദത്തന്‍ ഓടിപ്പോയി കതകില്‍ തട്ടി. "സ്റ്റെഫീ, കരയണ്ടാ."
സ്റ്റെഫി കരച്ചില്‍ നിര്‍ത്തി. ദത്തന്‍ തരിച്ചുവന്ന് കരച്ചില്‍ തുടര്‍ന്നു "കാറിപ്പാം.."