Sunday, January 11, 2009

വട്ടമില്ലാത്തവട്ടം

ദത്തനു ദോശയും പപ്പടവും ഇഷ്ടമാണ്‌, പക്ഷേ ഒരു കടി കടിക്കുമ്പോഴേക്ക് വൃത്തത്തിലുള്ള ആകൃതി പോകുന്നു. പിന്നെ അതു വേണ്ട, വട്ടമില്ലാത്തത് ദോശയും പപ്പടവുമല്ലല്ലോ, കടിച്ചത് കളഞ്ഞിട്ട് ദോശയ്ക്കും പപ്പടത്തിനും വീണ്ടും കരച്ചില്‍. ഷേപ്പ് ഇല്ലാത്ത, ഡാമേജ് ആയ ഭക്ഷ്യവസ്തുക്കള്‍ അവനു വേണ്ടെന്ന്.

മോനേ, "യൂ ക്യനോട്ട് ഹാവ് ദ കേക്ക് ആന്‍ഡ് ഈറ്റ് ഇറ്റ് റ്റൂ" ഞാന്‍ താത്വികനായി.
"വൈ നോട്ട്? ഈറ്റിങ്ങ് ദ കേക്ക് ഈസ് ഹാവിങ്ങ് ദ കേക്ക്" വിദ്യ
ദത്തനു തത്വം കേള്‍ക്കണ്ട, ദോശയ്ക്ക് റീപ്ലേസ്മെന്റ് വേണം. കരച്ചിലായി
" വാശി പിടിക്കുന്നോ? അടി വേണോ?"
പ്രശ്നം മനസ്സിലായില്ലെങ്കിലും ആവശ്യം അപകടമാണെന്ന് മനസ്സിലായി അവന്‍ നിര്‍ത്തി.

സോങ്ങ് റിക്വസ്റ്റ്

പഴേ ദത്തനൊന്നുമല്ല. അവനിപ്പോ വിക്രം, ധീം ത തക്ക ഒക്കെ പോരാ. ഓരോ മൂഡിനു ഓരോ പാട്ട് കേള്‍ക്കണം. കളിച്ചുകൊണ്ടൊക്കെ ഇരിക്കുമ്പോ പെട്ടെന്ന് ഒക്കെ നിര്‍ത്തി ഓടി വരും.
"'പാചാലം മേണം."
ഈ പാചാലം എന്തെന്ന് ആലോചിച്ച് ഞാന്‍ റഹ്മാനും നാദിയാമൊയ്തുവും ഡാന്‍സ് ചെയ്യുന്ന രംഗം ഓര്‍ത്തെടുത്ത്, പോള്‍ ബാബുവിന്റെ കൂടും തേടി എന്ന ചിത്രം ഓര്‍ത്തെടുത്ത് എം ഡി രാജേന്ദ്രന്റെ വാചാലം എന്‍ മൗനവും നിന്‍ മൗനവും എന്ന വരികള്‍ ഓര്‍ത്തെടുത്ത് ആ പാട്ട് തപ്പിയെടുത്ത് പ്ലേ ചെയ്യണം. ഹും നമ്മളാരാ മോന്‍ പണ്ട് കോളേജിലൊക്കെ അന്താക്ഷരി കളിച്ചു തകര്‍ത്ത ടീമല്ലേ. ഒരു കൊച്ചന്‍, അതും എന്റെ കളക്ഷനിലുള്ള പാട്ടു മാത്രം കേട്ടിട്ടുള്ളവന്‍ വിചാരിച്ചാല്‍ എവിടം വരെ പോകാന്‍.

അപ്പോ വരുന്നു അടുത്ത ആവശ്യം
"കുക്കൂ കുക്കൂ മേണം."
കൂ കൂ എന്റ്ര് കുയില്‍ കൂഹാതാ? അതല്ല പോലും
കൂ കൂ കൂ കൂ തീവണ്ടി? നോ
കൂഹൂ കൂഹൂ കുയിലുകള്‍ പാടും കുഗ്രാമം? ദത്തന്‍ നിലവിളി തുടങ്ങി. ഇതൊന്നുമല്ല.
കൂകുക്കുക്കൂ.. അല്ലലൂഞ്ഞാല്‍ പൊന്‍ പടിയില്‍ ആട്? ആട്ട് കിട്ടി.

ഞാന്‍ സുല്ലിട്ടു. തല പെരുത്ത് ആലോചിച്ചു ഒടുക്കം ഞാന്‍ ഈ കൂക്കൂ കൂക്കൂ എന്തെന്ന് കണ്ടുപിടിക്കും വരെ അവന്‍ ബഹളം വച്ചു.
ഏതു പാട്ടെന്നല്ലേ? താളവട്ടം എന്ന ചിത്രത്തിലെ കളഭം ചാര്‍ത്തും കനകക്കുന്നില്‍ എന്ന പാട്ട്. ഇതിന്റെ തുടക്കത്തില്‍ ഒരു കുക്കൂ ക്ലോക്കിന്റെ ശബ്ദമുണ്ട്. അതാണ്‌ "കുക്കൂ കുക്കൂ" ഇവിടെ കേള്‍ക്കാം:
http://www.youtube.com/watch?v=vaO0Zxxb1WA
പാഠം പഠിച്ചു . ദത്തനു വാക്കും വാക്കല്ലാത്ത ശബ്ദവും എന്ന വിവേചനമില്ല. അത്തരം മുന്‍‌വിധികളൊക്കെ എനിക്കേയുള്ളു. ഒന്നും അസ്യൂം ചെയ്യരുത്.

ആ പാഠം തുണയായി. അടുത്ത റിക്വസ്റ്റ്
"തും തുമാഛീ ഛീ. ഊഹാരെ ഊഹാരെ ഹൂ" മേണം.
കേട്ടപ്പോഴേ മനസ്സിലായി
www.youtube.com/watch?v=BlHd9Fr5lfI (യോദ്ധയുടെ തീം മ്യൂസിക്ക് )

ഡയലോഗ്

ദത്തഭവനം അഞ്ചെട്ടു ടൈല്‍ നീളം ഗുണം അത്ര തന്നെ വീതി വരുന്ന കുഞ്ഞു ഫ്ലാറ്റ് ആണ്‌. അതുകൊണ്ട് സസ്യേതരം പാചകം ചെയ്താല്‍ കുറേ നേരം വാതിലും വാതായനവും മലര്‍ക്കെ തുറന്നിടണം. ഈയിടെ കുറച്ചു ചാള വാങ്ങി കറി വച്ചശേഷം വേഗമൊന്നു പുറത്തു പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ വീട്ടിലാകെ മീന്‍ മണം.

"എന്തൊരു നാറ്റം" ഞാന്‍ പറഞ്ഞു.
"ഈ പന്നി നാലല്ലോ." ദത്തന്‍ ആവേശത്തോടെ കമന്റ് പാസ്സാക്കി.

ഇവന്‍ പറയുന്ന പലതും എനിക്കു മനസ്സിലാവില്ല അതെല്ലാം അങ്ങ് ശരിവച്ചു കൊടുക്കുകയാണ്‌ പതിവ്.
"ശരി."
"ഈ പന്നി നാലല്ലോ!" ഇത്തവണ ഇതു പറഞ്ഞ് അവന്‍ തന്നെ കയ്യടിക്കുകയും ചെയ്തു. അപ്പോള്‍ സംഭവം നിസ്സാരമല്ല, കയ്യടിക്കേണ്ട ബ്രില്യന്റ് ആന്‍സര്‍ ആണ്‌. ഇതെന്തു കുന്തമോ. ഞാനും കയ്യടിച്ചു. ദത്തന്‍ ഹാപ്പി.

അടുത്ത ദിവസം പതിവുപോലെ മഞ്ചാടി കാണുമ്പോള്‍ (ചിലര്‍ക്ക് സീരിയല്‍ അഡിക്ഷനുള്ളതുപോലെ ദത്തനു ദിവസവും ഒന്നു രണ്ടു മണിക്കൂര്‍ മഞ്ചാടി എന്ന കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ വീഡിയോ സിഡി കാണണം) ദേ വരുന്നു ഒരു കടുവയുടെ ആത്മഗതം
"എന്തൊരു നാറ്റം.... ഈ പന്നിയെ ആണല്ലോ."
ഹമ്മേ, ഡയലോഗ്.

Monday, December 8, 2008

ധീം ത ധക്ക + വിക്രം റീമിക്സ്

ദത്തന്‍ പാടി- "രണ്ട്, രണ്ട്". ധീം ത തക്ക പാട്ട്+ വിക്രം പാട്ട്. തെറ്റുകുറവുകള്‍ (അയ്യേ എനിക്കോ? ഉണ്ടാവില്ല) വല്ലതും ഉണ്ടെങ്കില്‍ ഒരു തുടക്കക്കാരന്‍ എന്ന സ്ഥിതിക്ക് അങ്ങ് ക്ഷമിച്ചേക്കണേ.





വരികള്‍:
ധീം ത ധക്ക കൊടുകൊടു കൊടു കൊടു
ധീം ത തക്ക ധീം ത ധക്ക താ
അന്റാഷേ അന്റാഷേ
ആ കൂള്‍ ആ കൂള്‍ അന്റാഷേ
കേട്ടോ? (കേട്ടു)
കേട്ടോ? (ങാ)
വിക്രം! (പുലി മുരളുന്ന ഒച്ച)
?????
പേര്‍ ചെചട്ടും...പേര്‍ ചെച്ചട്ടും
പേര്‍ ചെച്ചട്ടും
ധീം ത ധക്ക കൊടുകൊടു കൊടു കൊടു
ധീം ത തക്ക ധീം ത ധക്ക താ
അന്റാ...
കേട്ടോ? (കേട്ടു)

[ഉദ്ദേശിച്ചത് ഇങ്ങനെ:
ധീം ത ധക്ക കൊടുമല ഗണപതി
ധീം ത ധക്ക ധീം ത ധക്ക താ
ആശാനേ ആശാനേ
ആനക്കോല്‍ എടുക്കെന്റെ ആശാനേ
വിക്രം! (പുലിമുരളീരവം)
പേര്‍ ശൊല്ലട്ടും എന്‍ പേര്‍ ശൊല്ലട്ടും
പേര്‍ ശൊല്ലട്ടും അതൈ ഊര്‍ വെല്ലട്ടും]




Saturday, October 4, 2008

ഡോള്‍ഫീ

ദത്തന്‍ ഇന്നലെ ഡോള്‍ഫീ‍ കാണാന്‍ പോയി. ദത്തന്‍ വിചാരിച്ചു ഹായ്..ഫിഷ് ആണെന്ന്.ഡോള്‍ഫീ ഫിഷ് അല്ല വെള്ളത്തിലെ ഒരു ഉമ്മാമ്മ ആണെന്ന് .

ഡോള്‍ഫീകള്‍ റിങ്ങ് ചാടി, ഡാന്‍സ് കളിച്ചു, പാട്ടു പാടി പന്തു കളിച്ചു, കൊറേ സര്‍ക്കസ് കാണിച്ചു. പിന്നെ സീലും വന്ന് ഡോള്‍ഫീടെ ടീച്ചര്‍ ചേച്ചീടെ കൂടെ ഡാന്‍സ് ഒക്കെ കളിച്ചു.

ഡോള്‍ഫീ ബ്ലാക്കി ഭൗവിന്റെ പോലെ സര്‍ക്കസ് ഒക്കെ കാണിക്കാന്‍ ഇഷ്ടമുള്ള ഷോ ഓഫ് ആണത്രേ. അതുകൊണ്ട് അവരെ ഇണക്കി വളര്‍ത്തിയാലും അവര്‍ക്ക് സന്തോഷമാ.


അവിടെ കയറിയപ്പോ ദത്തനു വിശന്നു . അപ്പ ദത്തന്‍ "പാപ്പം ഒണ്ടോ?" എന്ന് ചോദിച്ചു. അമ്മ പറഞ്ഞു "ഇവിടെ പാപ്പം കഴിച്ചൂടാ എന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്, ഇവിടെ ഇരുന്നു കഴിച്ചാ പോലീസ് അങ്കിള്‍ വന്ന് ദത്തന്‍ ചീത്ത കുട്ടിയാ ഡോള്‍ഫീയെ കാണിക്കൂല്ലാ പറയുമെന്ന്." അപ്പോ ദത്തന്‍ നല്ല കുട്ടിയായി ഒറ്റക്ക് ഒരു സീറ്റില്‍ പോയിരുന്നു ക്ലാപ് ക്ലാപ്പ് ഒക്കെ ചെയ്യുവായിരുന്നു കൊറേ നേരം. പിന്നെ ദത്തന്റെ അടുത്ത് ഒരു ചേട്ടന്‍ വന്നിരുന്ന് ഐസ്ക്രീം തിന്നു. ഇതെന്താ ദത്തനു മാത്രം ഒരു നിയമം?

സങ്കടം വന്നപ്പോ ദത്തന്‍ "പാപ്പം വേണേ, പഴം, ചപ്പാത്തി, ബിക്കറ്റ്, ദോശേ.." എന്നു വിളിച്ച് അലറി കരഞ്ഞു. അച്ചനും അമ്മയും വഴക്ക് പറഞ്ഞിട്ടൊന്നും നിര്‍ത്തിയില്ല. അവസാനം അച്ച ആരും കാണാതെ ഒരു ബിക്കറ്റ് ബാഗില്‍ നിന്ന് എടുത്തു തന്നു. ദത്തന്‍ ചീത്തക്കുട്ടിയാ പറഞ്ഞു.


ദത്തന്‍ കരഞ്ഞപ്പോ ഡോള്‍ഫീയെപ്പോലെ ഡ്രെസ്സ് ഒക്കെ ഇട്ട ഒരു അങ്കിള്‍ വന്ന് കെട്ടിപ്പിടിച്ച് കണ്ണീരൊക്കെ തുടച്ചല്ലോ. അപ്പ ദത്തനു സന്തോഷമായി.
പോരാന്നേരം ഞങ്ങള്‍ ഫോട്ടോ എടുത്തല്ലോ.



ഈ ഫോട്ടോയില്‍ അമ്മ, ദത്തന്‍, അച്ച, കൈസ്യുഷ ആന്റി, സേന്യ അങ്കിള്‍. വേറൊരു ചേച്ചിയും ഉണ്ട് ഇവിടെ-മാര്‍ഫാ എന്നാണു പേര്‍. ദത്തനു ഡോള്‍ഫീയെ പേടിയില്ലല്ലോ.ഇറങ്ങി പോരുന്നപ്പോ അവിടെ ഒരു കുഞ്ഞി മല ഉണ്ടാക്കി വച്ചിരിക്കുന്നു. ഞങ്ങള്‍ "അപ്പ്‌ഹില്‍..ഡൗണ്‍ഹില്‍" വിളിച്ചോണ്ട് ഓടി.

Sunday, August 3, 2008

നാട്ടില്‍ പോയല്ലോ!



കുറേ കാലം ബ്ലോഗില്‍ വരാന്‍ പറ്റിയില്ല, ദത്തനിപ്പോ ഒന്നര വയസ്സായി കേട്ടോ.

രണ്ടാഴ്ച ദത്തന്‍ കൂമന്‍പള്ളിയില്‍ ആയിരുന്നു!
ഒന്നും പറയണ്ട, രാവിലേ എഴുന്നേറ്റാല്‍ രാത്രിവരെ ഓട്ടമായിരുന്നു, കണ്ടാലും കണ്ടാലും ഒന്നും തീരുന്നില്ല.

ബ്ലാക്കി ഫോട്ടോയില്‍ മാത്രമല്ല ശരിക്കും ഉണ്ട്. ക്യാറ്റ് മ്യാവൂ ഉണ്ട്, പശുവുമ്മാമ, ആട്, കോഴി, ഓലേഞ്ഞാലി, കുയില്‍, ഫിഷ്, പൂക്കള്‍, ബാഫ്ലൈ, കായല്‍, വയല്‍, തോട്!

അവിടെ നിരജ്ഞന്‍ വാവയും ഉണ്ടായിരുന്നു. പക്ഷേ വാവ തീരെ കുഞ്ഞാ, ദത്തനോട് കളിക്കാന്‍ ഇന്നീം വളരണമത്രേ. അപ്പുച്ചേട്ടനും അമ്മുച്ചേച്ചീം വന്ന് ദത്തനെ എടുത്തോണ്ട് നടക്കും.

ഇപ്പോ ടെന്‍ വരെ എണ്ണാന്‍ അറിയാം, പക്ഷേ ചില കാര്യങ്ങള്‍ ദത്തന്‍ പറയുമ്പോ എല്ലാവരും ചിരിക്കുന്നു. ദേഷ്യം വരും.

എല്ലാരൂടെ കാക്ക എങ്ങനെയാ മോനേ എന്നു ചോദിച്ചു.
ദത്തന്‍ "കാ" എന്നു പറഞ്ഞു
അപ്പോ പൂച്ച എങ്ങനെയാ എന്നു ചോദിച്ചു
ദത്തന്‍ "പൂ" എന്നു പറഞ്ഞു. അതിലിപ്പോ ചിരിക്കാന്‍ എന്താ? ഒരു ഊഹത്തില്‍ പറഞ്ഞത, ഇവര്‍ ക്യാറ്റ്മ്യാവുവിനെ ആണു പൂച്ച എന്നു വിളിക്കുന്നതെങ്കില്‍ അത് ആദ്യമേ പറയേണ്ടേ.

ചേച്ചിമാരുടെ പാട്ടു സാറ്‌ പാടിക്കോ മോനേ എന്നു പറഞ്ഞപ്പോ ദത്തന്‍
"സാ രീ സീ ഡീ" എന്നു പാടി . അതിനും ചിരി. എന്താ പാട്ടില്‍ സീയും ഡീയും പാടില്ലേ അതെവിടത്തെ നിയമം?

ഒരു ചേട്ടന്‍ വന്ന് ഹലോ എന്ന് പറഞ്ഞു. ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്ത് ചേട്ടനു കൊടുത്തു. അവരുടെ നാട്ടില്‍ ഫോണില്‍ ഹലോ എന്നും പറയില്ലേ? ആ ചേട്ടന്‍ ഹൗവ്വാര്‍ യൂവിനാണത്രേ ഹലോ എന്നു പറഞ്ഞത്. അത് ദത്തന്റെ തെറ്റാ?

അത് പറഞ്ഞപ്പഴാ, ഇങ്ങോട്ട് വന്ന ഏറൊപ്ലേനില്‍ ജര്‍മ്മനിക്കാരി ഒരമ്മൂമ്മ ഉണ്ടായിരുന്നു. അമ്മൂമ്മ ഒരു പുസ്തകം ഒക്കെ തുറന്ന് ഗൗരവത്തില്‍ ദത്തനെ നോക്കാതെ ഇരിക്കുന്നു. ദത്തന്‍ നേരേ കൈ നീട്ടി ഒരു "ഹൗവ്വാര്‍ യൂ " പറഞ്ഞ്. അമ്മൂമ്മ ഉമ്മയൊക്കെ തന്നു. ദത്തനു സന്തോഷമായി അപ്പോ ദത്തന്‍ "താങ്ക്സ്" പറഞ്ഞു. അമ്മൂമ്മ കൈകൊട്ടി.

ദുബായില്‍ ഇപ്പോ ചൂടാ. കളിക്കാനൊന്നും പോകാന്‍ പറ്റുന്നില്ല. മഞ്ചാടി നാടന്‍ പാട്ടുകള്‍ വീഡിയോയില്‍ കാണും എന്നിട്ട് വീട്ടിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാരാ. പിന്നെ കുറച്ചുനേരം ടീവി കണ്ട് "വേളാങ്കണ്ണിമാതാവേ" "സ്വാമിശേശരണം ഒക്കെ പാടും. ശകലം ഡാന്‍സ് കളിക്കണമെങ്കില്‍ അച്ഛ "കട്ടവണ്ടി കട്ടവണ്ടീ കാപ്പാത്ത വന്തവന്‍ ഡീ" എന്ന പാട്ടിട്ടുതരും. തധക്ക് തധക്ക് തധക്ക് തധക്ക് തത്താത്താ ഡിര്ര്ര് പാടാന്‍ ദത്തന്‌ ഇഷ്ടമാ.

Monday, May 19, 2008

മൂന്ന്, എന്റിറ്റി, ഫോണ്‍


മൂന്ന് എന്നാലെന്ത്?
==========

ഹോളോഫ്രേസിങ്ങില്‍ നിന്ന് ടെലെഗ്രാഫിക്ക് കോണ്വര്‍സേഷനിലോട്ട് ദത്തവചനങ്ങള്‍ അപ്പ് ഗ്രേഡ് ചെയ്യിക്കാന്‍ ഒരു ശ്രമത്തിലാണ്‌ ഇപ്പോള്‍.
(മൂന്നു സ്റ്റേജ് ആയാണ്‌ സാധാരണ കുട്ടികള്‍ സംഭാഷണം പഠിക്കുന്നത്

എനിക്ക് ഭഷണം എടുത്തു തരൂ എന്നത്
ഹോളോ ഫ്രേസിങ്ങ് കാലത്ത് "പാപ്പം" എന്നേ കാണൂ
ടെലെഗ്രാഫിക്ക് കാലത്ത് "അമ്മാ, പാപ്പം" എന്നും "പാപ്പം തരൂ" എന്നും ഒക്കെ ആകും
നോര്‍മല്‍ സംഭാഷണം തുടങ്ങുമ്പോള്‍ "അമ്മ എനിക്ക് പാപ്പം എടുത്തു തരൂ" എന്നാകണം )

ദത്തന്‍ ഇപ്പോഴും ഒറ്റവാക്കില്‍ തൃപ്തനാണ്‌. വാക്കുകള്‍ ഒരു ചെയിന്‍ ആണെന്ന് മനസ്സിലാവാന്‍ അവന്‌ ഒന്നുമുതല്‍ ആറുവരെ അക്കങ്ങള്‍ ചൊല്ലിക്കൊടുത്തു. എണ്ണം എന്താണെന്ന് അവനു മനസ്സിലാവാറായില്ലെങ്കിലും വാക്കുകള്‍ സീരീസ് ആണെന്ന് മനസ്സിലായി.

ഇന്നലെ വഴിയില്‍ നടക്കുമ്പോള്‍ ദതന്‍ സ്പോട്ട് ലൈറ്റ് ഒക്കെ ഇട്ട് ഒരു ഈന്ത കണ്ടുപിടിച്ചു.
(കൈ ചൂണ്ടി) "ങേ?"
"മരം"
"അല്ല" (അല്ല എന്നാല്‍ തെറ്റെന്ന് അര്‍ത്ഥമില്ല, പ്രതീക്ഷിച്ച ഉത്തരം അല്ലെന്ന് മാത്രം)
"ട്രീ"
"ങാ. ട്രീ, പോര്‍, ഫൈ, സിക്ക്സ്!"


സെപ്പറേറ്റ് എന്റിറ്റി
===========

അടുത്തസമയം വരെ ദത്തന്‍ വിദ്യയുടെയും എന്റെയും ഭാഗമാണെന്ന് കരുതിയിരുന്നു. സെപ്പറേഷന്‍ ആങ്‌സൈറ്റി തുടങ്ങി ചില്ലറ പ്രശ്നങ്ങളാണെങ്കിലും അതൊരു രസമാണ്‌. ഈയിടെ അവന്‍ ദത്തനാണെന്ന് മനസ്സിലായി. അതോടെ സ്വഭാവവും മാറി. ഒറ്റയ്ക്കിരിക്കാന്‍ പ്രശ്നമില്ല, ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പ്രശ്നമില്ല. ഓരോന്ന് സ്വന്തമാക്കണമെന്ന തോന്നലും വന്നു തുടങ്ങി.

എന്തെങ്കിലും ഇഷ്ടമുള്ളത് കണ്ടാല്‍ അത് ചൂണ്ടി "ദത്തനാ" എന്ന് പറഞ്ഞു കളയും. അത് എന്റേതാണ്‌ എന്ന അര്‍ത്ഥത്തില്‍.


എന്തൊരാശ്വാസം!
==========

കായിക്കര മുതലാളിയെപ്പറ്റി ഒരു (നുണ)കഥയുണ്ട്. മൊതലാളി ബിസിനസ്സൊക്കെ പുരോഗമിച്ചപ്പോള്‍ ഓഫീസില്‍ ഫോണ്‍ വാങ്ങി. അന്നൊക്കെ ധനികര്‍ക്ക് മാത്രമേ ഫോണുള്ളു നാട്ടില്‍.

രാവിലേ മുതലാളിയുടെ സ്റ്റാഫ് ഒക്കെ ഓഫീസില്‍ വരുന്നു, ഫോണ്‍ എടുത്ത് അവിടെയും ഇവിടെയും വിളിക്കുന്നു, കാര്യങ്ങള്‍ നടത്തുന്നു. പാവം മുതലാളിക്ക് ഫോണ്‍ ചെയ്യാന്‍ മാത്രം ആരുമില്ല. സഹി കെട്ട് അങ്ങേര്‍ ഒരു ദിവസം എഴുന്നേറ്റു. "ഞമ്മ ഒന്ന് ഫോണ്‍ ചെയ്യട്ട്" സ്റ്റാഫൊക്കെ ബഹുമാനപൂര്വ്വം മാറി നിന്നു.

മുതലാളി ഫോണ്‍ എടുത്തു ഐശ്വര്യമുള്ള ഒരു നമ്പര്‍ അങ്ങ് കറക്കി, നൂറ്‌.
മറ്റേത്തലയ്ക്കല്‍ ഒരേമാന്‍ ഫോണ്‍ എടുത്തു
"ആരാ?"
"ഞമ്മ"
"എന്നാ?"
"ചുമ്മാ!"
ഫോണ്‍ വച്ചു. എന്തൊരാശ്വാസം.

ദത്തനും ഒന്ന് ഫോണ്‍ ചെയ്യണം, ഒരേ വാശി. ടോയ് ഫോണൊന്നും പോരാ. നാട്ടിലെ നമ്പര്‍ വിളിച്ച് അവനു കൊടുത്തു.
"ഹലോ?"
"ങ്ങാ. "
"ദത്തനാ"
"കട്ട്".
വച്ചു. എന്തൊരാശ്വാസം!


വിളി കേള്‍പ്പിക്കും
==========

"അമ്മാ"
അമ്മ ഒരു മൈന്‍ഡുമില്ല.
"അമ്മാ!" ങേ ഹേ.
ദത്തന്റെ സ്വഭാവം മാറിയല്ലോ. അച്ഛന്‍ നില്‍ക്കുന്നതുപോലെ ഷെല്‍ഫിലോട്ട് ചാരി നിന്ന് ഒറ്റ വിളി
"എടോ!"
ഹല്ല പിന്നെ.